കാസര്‍ഗോഡ്: അന്വേഷണം എങ്ങുമെത്താതിരിക്കുന്ന കേസുകള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് തെളിയിക്കുക എന്നത് കഴിഞ്ഞ ദിവസം അന്തരിച്ച ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ ശീലമായിരുന്നു. ദുരൂഹത നിറഞ്ഞ ഇരുമ്പറകളുടെ പൂട്ടുകള്‍ ഓരോന്നും ആ വയനാട് സ്വദേശിയായ ഉദ്യോഗസ്ഥന്റെ അന്വേഷണമികവിനു മുന്നില്‍ തകര്‍ന്നുവീണു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കാലത്ത് ലോക്കല്‍ പൊലിസ് അന്വേഷിച്ച് എങ്ങുമെത്താതിരുന്ന പ്രമാദമായ രണ്ടു കൊലക്കേസുകളാണ് ജോണ്സണ് തെളിയിച്ചത്. തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ സംഭവം തെളിയിച്ചത് ജോണ്സണ് ആയിരുന്നു. തിരുവനന്തപുരം പൂവാര്‍ ഊരൂട്ടമ്പലത്തെ ദിവ്യയെയും രണ്ടുവയസുകാരി മകള്‍ ഗൗരിയെയും തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കാമുകന് മാഹിന്‍കണ്ണിനെ പിടികൂടിയത് ജോണ്സണ് ആയിരുന്നു.
11 വര്‍ഷമായി എങ്ങുമെത്താതിരുന്ന കേസാണ് ജോണ്സണ് വിജയകരമായി പര്യവസാനിപ്പിച്ചത്. ഈ രണ്ടു കേസുകളും അന്വേഷിക്കുന്ന കാലത്ത് ഡി. ശില്പയായിരുന്നു തിരുവനന്തപുരം എസ്പി. പിന്നീട് ശില്പ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
2023 ഏപ്രില്‍ 14നാണ് കാസര്‍ഗോഡ് പള്ളിക്കര പൂച്ചക്കാട് സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ (55) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഗഫൂര്‍ ഹാജിയുടെ പക്കലുണ്ടായിരുന്ന 596 പവന് സ്വര്‍ണാഭരണങ്ങള്‍ മരണശേഷം കാണാതായതോടെയാണ് പരാതിയുമായി ബന്ധുക്കളെത്തുന്നത്. ബേക്കല്‍ പൊലിസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തില്‍ പൊലിസിന് അനാസ്ഥയെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. 2024 ഒക്ടോബര്‍ 16നാണ് ജോണ്സണ് കാസര്‍ഗോഡ് ഡിസിആര്‍ബി (ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ) ഡിവൈഎസ്പിയായി ചുമതലയേല്‍ക്കുന്നത്. ജോണ്‍സന്റെ അന്വേഷണവൈഭവം നന്നായി അറിയാവുന്ന ശില്പ കേസ് നവംബര്‍ ഒന്നിന് ജോണ്സന് കൈമാറി. അന്വേഷണം ആരംഭിച്ച് ഒരു മാസം കൊണ്ട് പ്രതികളായ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും അവരുടെ സഹായികളെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ ജോണ്സന് കഴിഞ്ഞു.
ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തില്‍ പ്രതികള്‍ ഇയാളുടെ വീട്ടില്‍വച്ച് ജിന്നിനെ ഒഴിവാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും മന്ത്രവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ മറവില്‍ അബ്ദുള്‍ ഗഫൂറിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് ജോണ്‍സന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്നറിയപ്പെടുന്ന കെ.എച്ച്.ഷമീമ (38), ഭര്‍ത്താവ് ടി.എം.ഉബൈസ് (38), സഹായികളായ പി.എം.അസ്നിഫ (34), എ.ആയിഷ (40) എന്നിവര്‍ തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു.
കോഴിക്കോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരിക്കേ അസുഖബാധിതനായി 52കാരനായ ജോൺസൻ കഴിഞ്ഞദിവസം വിടപറഞ്ഞപ്പോൾ കേരള പോലീസിന് നഷ്ടമായത് മികച്ച ഒരു അന്വേഷണ ഉദ്യോഗസ്ഥനെയാണ്.